Ind disable

2012, ഏപ്രില്‍ 25, ബുധനാഴ്ച

കിണര്‍ (കവിതകള്‍)



കിണര്‍ 

എന്നിലെ ആഴം അളക്കുവാനെന്നവണ്ണം  
എന്റെ നെഞ്ചിലേക്ക്  താഴുന്നു വരുന്ന 
കരസ്പര്‍ശത്തിന് വേണ്ടിയാണ്
ഇങ്ങനെ ജീവജലവുമേന്തി വറ്റിവരളാതെ 
  ഒരിറ്റ് തെളിനീരായെങ്കിലും.
കരുതിയിരിക്കുന്നത്.
*********************



മരിച്ചാലും 
മറക്കില്ലെന്ന് 
പറയുമായിരുന്നു 
പ്രണയത്തിന്റെ 
ആദ്യ നാളുകളില്‍ 
എന്നിട്ടും 
പ്രണയം മരിച്ചു തുടങ്ങിയ-
നാളുകളില്‍  
ഓര്‍ത്തെടുക്കുന്നതിനെക്കാള്‍
തിടുക്കം മറക്കുവാനായിരുന്നു

*****************




2012, ഏപ്രില്‍ 8, ഞായറാഴ്ച

ആത്മാവിന്റെ ഭാഷ (കവിത)


എത്രയുറക്കെയുറക്കെ പറഞ്ഞാലും 
നിന്നെ  മാത്രം കേള്‍പ്പിക്കാനാവുന്നത് 

എത്രമാത്രം നിഴലായാലും 
നീ മാത്രം അറിയുന്നത് 

എത്ര ഇരുട്ട്‌ കനത്താലും    
നിന്റെ മാത്രം മറയില്ലാ കാഴ്ചകള്‍

പൂവിനും പൂമ്പാറ്റകള്‍ക്കും 
തെന്നലിനും തൂവലിനും  
കരിയിലകള്‍ക്കു   പോലും 
കേള്‍വിയില്ലാതായിരിക്കുന്നു .

ഞാനെന്റെ ലോകത്തില്‍ നിന്ന് 
നിന്റെ ആത്മാവിനോട് സംവദിക്കുന്നത് 
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന 
സ്നേഹത്തിന്റെ  ഭാഷയിലാണ്.

2012, മാര്‍ച്ച് 20, ചൊവ്വാഴ്ച

മഴ നനയുന്നു .. (കവിത, )

തോരാത്ത മഴയും 
നനഞ്ഞൊലിക്കുന്ന ഞാനും.... 

വിടപറഞ്ഞു പിരിയുന്ന നിന്‍ 
കണ്ണേറോ  വാക്കോ  
വെടിയുണ്ടപോല്‍ 
തൊലിയുരിഞ്ഞെന്‍ 
നെഞ്ചിന്കൂടിനകത്തേക്ക് 
വഴുതിവീണമരുന്നതും കാത്തു 
ഞാനിങ്ങനെ മഴ നനയുന്നു..

കുടക്കീഴില്‍ അണയണമെന്നും 
ഇറയത്തേക്ക് മാറണമെന്നും 
ഒരു നൂല്‍പ്പട്ടത്തിന്‍ ചോലയില്‍ 
മറഞ്ഞിരിക്കണമെന്നും 
ഒരു രക്തബന്ധത്തിന്‍ ചൂടും ചൂരും 
നുകരണമെന്നും ഉണ്ട്. 


ഒന്നുമില്ലെങ്കിലും 
ഒരു നിഴലിലെങ്കിലും ഒട്ടിനില്‍ക്കാന്‍ 
തിടുക്കമുണ്ടീ മനസ്സിന്.

ഇങ്ങനെ മരവിച്ചു വിറങ്ങലിച്ചു 
നനഞ്ഞു കുതിരുന്നു 
തീരുന്നുവെങ്കില്‍ 
ഈ പെരുമഴയും 
ഈ കൊടുംകാറ്റും 
ഈ പ്രളയവും 
ഈ പ്രണയവും 
എന്നിലൊരു കുളിരാവുന്നു  

ഒരു പാട് കാലം 
ഞാന്‍ ഇങ്ങനെയിങ്ങനെ... 






2012, മാര്‍ച്ച് 4, ഞായറാഴ്ച

അസ്ഥിമരങ്ങളില്‍ പൂക്കുമ്പോള്‍ ...


എല്ലാ ദിവസവും 
ചില കുഞ്ഞു മത്സ്യങ്ങള്‍  
കടലില്‍ നിന്ന് 
വലയിലൂടെ 
കരയിലേക്ക് പോകുന്നു.

ഐസ്ബോക്സിലോ,
മുളകുവെള്ളത്തിലോ  
ഉറഞ്ഞു കിടക്കും ..!

മടുക്കുമ്പോള്‍
വീട്ടിലെ ചട്ടിയില്‍ 
തിളച്ചഎണ്ണയില്‍  നിന്ന് 
ഒരു കടല്‍ ആഴങ്ങളിലേക്ക്
നീന്തി തുടിക്കും ...!

പിന്നീടെപ്പോഴോ
തീന്‍മേശയിലെ 
ഏതെങ്കിലുമൊരുകോപ്പയില്‍
മുങ്ങിചാവും ...!

പിറ്റേന്ന് രാവിലെ 
മുറ്റത്ത് അസ്ഥിമരങ്ങളില്‍ 
തീമീന്‍മുള്ളുകള്‍ പൂക്കുന്നത് കണ്ടു 
വീണ്ടും കടലിലേക്ക് ...

2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

പ്രണയഗീതം

എങ്കിലും പ്രിയ സഖി...
പ്രണയാര്‍ദ്രമായി തുടിക്കുന്ന
എന്‍മനസ്സില്‍ നിന്ന് 
ഹൃദയാര്‍ദ്രമാം
ഒരു പ്രണയഗീതം
 

മണ്‍തരികളില്‍ കോറിയിട്ട
പ്രണയാക്ഷരങ്ങള്‍ പ്രകൃതിയില്‍
പരാഗരേണുവായി
പടര്‍ന്നു

എന്റെ ഹൃദയമഷിയില്‍ ചാലിച്ചു 
ഞാനെഴുതുന്ന പ്രണയാക്ഷരങ്ങള്‍
നീ വായിക്കുമോ?
എങ്കിലും സഖി ഞാന്‍ കുറിക്കട്ടെ !

ഓരോ അഖിലകോടി പരമാണുവില്‍‍ പ്രവഹിക്കു-
മെന്റെ പ്രണയം അനന്തമാണ്,അന്ധമാണ്‌ !

തീക്ഷ്ണവും തീവ്രവുമായ സ്വാര്‍ത്ഥസ്നേഹത്തിന്‍റെ
ഉള്ളംകൈയിലോരുക്കി നിര്‍ത്തുന്നു  ഓമനേ ..
ആത്മാവില്‍ അലിഞ്ഞു ജീവനാ
ഡികള്‍  
ത്രസിപ്പിക്കുമൊരു
ആത്മഗീതവും
അനുരാഗവികാരത്തിന്റെ അനുഭൂതികളില്‍ 
അദൃശ്യമായൊരു ആത്മരാഗവും 
പിന്നെ,
ഈ കപടലോകത്ത്
തൂവല്‍ സ്പര്‍ശം പോലെ മൃദുലവുമായ
കളങ്കമില്ലാപ്രണയവും, ഒരു പ്രണയഗീതവും !

നമ്മള്‍
അന്യോന്യം നിശബ്ദമായി 
കണ്ണുകള്‍ പരസ്പരം പറയാതെ പറയുമ്പോള്‍
എന്‍റെ ആയിരം മിഴികളാല്‍ ക്ഷണിക്കുന്നു
നിന്നെ ഞാന്‍ പ്രിയ സഖി.....

മാനത്തെ മഴമേഘ
ക്കാടുകള്‍
തമ്മില്‍ പ്രണയിക്കുമ്പോള്‍
നിന്റെ കണ്ണില്‍ വിരിയുന്ന നാണം
എന്റെ ആത്മാവിന്റെ
ഉമ്മറപ്പടിയിലൊരു-
നിലവിളക്ക് കൊള്ളുത്തുന്നുണ്ട് .

നിന്റെ ഉടലിലെ മാംസളമായ
വസന്തവിസ്ഫോടനങ്ങളില്‍ മാത്രമല്ല

നിന്നിലെ നീരും ചൂരും വറ്റി വരണ്ടുണങ്ങുന്ന
അസ്തമയത്തില്‍ പോലും
സ്നേഹത്തിന്‍റെ നിത്യസ്മാരകം പോലെ
ഞാനൊരു
വാഗ്ദത്വത്തമായിരിക്കും !!.

2012, ഫെബ്രുവരി 5, ഞായറാഴ്ച

അനുഭവങ്ങള്‍ (കവിത)

കണ്ണടച്ചിരുട്ടാക്കിയതല്ല
പകച്ചിരുന്നുപോയതാണ്
അനുഭവത്തിന്റെ കനലടുപ്പില്‍
ജീവിതം ചുട്ടെടുക്കുമ്പോള്‍
തിളച്ചുരുകിപോയതാണ്

അന്തമില്ലാത്ത ജീവിതത്തിന്റെ
നൂല്‍പ്രയാണങ്ങളില്‍ 
അനുഭവിച്ചറിഞ്ഞതിനേക്കാള്‍   
ഇനിയുമെത്രയോ അധികം   
അനുഭവിച്ചുത്തീര്‍ക്കാനുള്ളതെന്നു
ആരാണ് പറഞ്ഞതെന്ന്
ഞാനോര്‍ക്കുന്നില്ല 

അല്ലെങ്കിലും
എനിക്കൊന്നുമറിയില്ലെന്നും
ഞാനൊന്നുമല്ലെന്നും  
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്.